Sunday, July 27, 2014

നായന്മാരുടെ പ്രതികാരവും ചുടുവീടന്മാരും !

ബ്രാഹ്മണര്‍ നല്‍കിയ 1200 കൊല്ലക്കാലത്തെ തന്തയില്ലായ്മയുടെ പൈതൃകവും, ശൂദ്രരാണെന്ന അടിമത്വ ബോധവും തങ്ങളുടെ ഭാഗ്യമാണെന്ന് വിശ്വസിക്കാന്‍ നായന്മാര്‍ക്ക് തങ്ങളുടെ കാല്‍ചുവട്ടിലും ഭാഗ്യഹീനരായ മനുഷ്യരുണ്ടെന്ന് തെളിവു നല്‍കേണ്ട ബാധ്യത സവര്‍ണ്ണ ഹിന്ദുമതത്തിന്റെ അവതാരകരും ഗുണഭോക്താക്കളുമായ ബ്രാഹ്മണര്‍ക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ഈഴവരുടെ (ബൌദ്ധരുടെ)  തലയറുത്ത് നായര്‍ സ്ത്രീകളെക്കൊണ്ട് ഉരലിലിട്ട് ഇടിച്ച് കാളി ദേവിക്ക് നിവേദ്യമാക്കിയിരുന്ന “പൊങ്ങിലിടി” പോലുള്ള അനുഷ്ടാനങ്ങള്‍ നിലവില്‍ വന്നതെന്ന് പറയാം. അതുപോലെ, നീചമായ മറ്റൊരു കൊടിയ ദ്രോഹമായിരുന്നു- “ചുടുവീടന്മാരെ” സൃഷ്ടിക്കുന്ന ഏര്‍പ്പാട്.

ഈഴവര്‍/ തിയ്യര്‍/ബൌധ്ദര്‍

പൊതുവെ, കൃത്യമായ ഒരു കുലത്തൊഴില്‍ ഇല്ലാത്തതും ഒരു ജാതിയാണെന്ന് വിശേഷിപ്പിക്കാനാകാത്തതുമായ ജനവിഭാഗമായിരുന്നു ഈഴവര്‍/ തിയ്യര്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്നവര്‍. ദീപില്‍ നിന്നും വന്ന് തദ്ദേശവാസികളുമായി ഇണങ്ങി ചേര്‍ന്നവരെന്നോ, അശോക ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശാനുസരണം ബുദ്ധമത തത്വങ്ങള്‍ പ്രചരിപ്പിക്കാനും; കൃഷി, ആയുര്‍വേദം, എഴുത്തു വിദ്യ (ഈഴത്തു വിദ്യ), ജ്യോതിശാസ്ത്രം, ആയോധന കലയായ കളരി, വാസ്തുവിദ്യ, ലോഹ ശാസ്ത്രം എന്നിത്യാദിയുള്ള അറിവുകള്‍ സമൂഹത്തിനു മിഷണറി പ്രവര്‍ത്തനത്തിലൂടെ പകര്‍ന്നു നല്‍കാനും ശ്രീലങ്ക വഴി കേരളത്തിലെത്തി, തദ്ദേശവാസികളുമായി സങ്കരപ്പെട്ട ഒരു സമൂഹമായെ ഈഴവരെ കാണേണ്ടതുള്ളു. എന്തായാലും പണ്ടുകാലത്ത് അതൊരു ജാതിപ്പേരായിരുന്നില്ല. സമൂഹത്തിനാവശ്യമായ എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളിലും, കരകൌശലങ്ങളിലും നിപുണരായ കേരളത്തിലെ ആദ്യ മിഷണറി സംഘമായി ഈഴവരെ കാണാം.

ഇന്നു കാണപ്പെടുന്ന സകല അവര്‍ണ്ണ ജാതിപ്പേരുകളും എട്ടാം നൂറ്റാണ്ടിനു ശേഷം ബ്രാഹ്മണരുടേയും അവരുടെ ഗുണ്ടകളായ ശൂദ്രന്മാരുടേയും(നായന്മാര്‍) നിരന്തരമായ സമ്മര്‍ദ്ദത്താലും ഇടപെടലുകളിലൂടെയും നിലവില്‍ വന്ന  ഭ്രാന്താലയ നിര്‍മ്മിതിയുടെ പരിണത ഫലമാണ്. ആശാരി, തട്ടാന്‍, മൂശാരി, കരുവാന്‍, കല്ലും മൂപ്പന്‍ തുടങ്ങിയ (സാങ്കേതിക വിദഗ്ദരുടെ ആചാര്യ പദവിയുണ്ടായിരുന്ന) ബൌദ്ധ ആര്‍ക്കിടെക്റ്റുകളും, എഞ്ചിനീയര്‍മാരുമായിരുന്നവരെ  വെറും കൈത്തൊഴിലുകാരായി അഞ്ചു ജാതിപ്പേരുകളില്‍ ബ്രാഹ്മണരാല്‍ തളക്കപ്പെട്ടപ്പോള്‍ ഈഴവര്‍ക്കിടയിലെ ഈ സാങ്കേതിക വിദഗ്ദര്‍ ബ്രാഹ്മണരുടെ അടിമത്വത്തിനു കീഴില്‍ വിശ്വകര്‍മ്മജരായി അടയാളപ്പെടുത്തപ്പെട്ടു. തങ്ങള്‍ക്ക് ആവശ്യം വരുമ്പോള്‍ വിശ്വകര്‍മ്മാവ് എന്ന ദൈവത്തിന്റെ പിന്മുറക്കാരായി വിശേഷിപ്പിച്ച് അവരുടെ തൊഴില്‍ശേഷിയെ ചൂഷണം ചെയ്യാനും, ആവശ്യം കഴിഞ്ഞാല്‍ അവര്‍ണ്ണര്‍(ഈഴവര്‍) എന്നാക്ഷേപിച്ച് ക്ഷേത്ര പരിസരങ്ങളില്‍ നിന്നും ആട്ടിയോടിക്കാനും ബ്രാഹ്മണര്‍ക്കുംശൂദ്രര്‍ക്കും കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ലയിരുന്നു. അതുപോലെ, അവര്‍ണ്ണരിലെ വാണിയര്‍ (ചക്കാലര്‍) എണ്ണയാട്ടുന്ന സാംങ്കേതിക വിദ്യ അറിയുന്നവരായതിനാലും, എണ്ണ നിത്യജീവിതത്തില്‍ അനിവാര്യമായ വസ്തുവായതിനാലും വാണിയര്‍ ചിലര്‍ക്കെങ്കിലും സാധാരണയിലും താഴ്ന്ന വാണിയനായരായിരുന്നു. മണ്‍ പാത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള അറിവും, യന്ത്രങ്ങളുമായി  അവര്‍ണ്ണരുടെ (ബൌദ്ധരുടെ) കൂടെ നടന്നവര്‍ കുശവന്മാര്‍ എന്ന പേരിലും, അവരിലെ ബ്രാഹ്മണ പക്ഷം ചേര്‍ന്നവര്‍ വളരെ താഴ്ന്ന അന്തൂറു നായരുമായി.നാവിക വൈടഗ്ദ്യമുള്ളവര്‍ തന്നെ ആയിരിക്കുമല്ലോ പിന്നീട് അരയരും മുക്കുവരുമായി തീര്‍ന്നത്. ഈഴവരിലെ  കൊട്ടാരം വൈദ്യന്മാര്‍ ഏറെയും ഈഴവര്‍ ( ബൌദ്ധരായ അവര്‍ണ്ണര്‍ എന്നേ അര്‍ഥാമാക്കേണ്ടതുള്ളു) തന്നെയായിരുന്നതിനാല്‍ വൈദ്യന്മാരുടെ മേക്കിട്ടു കേറ്റം കുറവായിരുന്നു.  ബ്രാഹ്മണര്‍ക്ക് ചികിത്സ ആവശ്യം വന്നാലും ഈഴവ ആയുര്‍വേദ വൈദ്യന്മാര്‍ തന്നെ വേണമായിരുന്നു. കോട്ടക്കലെ വാര്യന്മാരും, മൂസതുമാരും സവര്‍ണ്ണ ഗ്ലാമറുള്ള ആയുര്‍വേദത്തിന്റെ തറവാട്ടു പടിക്കലെത്തുന്നത് അടുത്തകാലത്തായിരിക്കണം. ചേരമാന്‍ പെരുമാളുടെ സൈനിക രക്ഷാധികാരിയായി നിലകൊണ്ട പുത്തൂരാം വീട്ടിലെ തിയ്യ ചേകോന്മാരും, പട്ടാളക്കാരില്ലാത്ത പന്തളം രാജാവിനു കളരിയുടെ സംരക്ഷണം നല്‍കിയിരുന്ന ചേറപ്പന്‍ ചിറ തറവാട്ടിലെ ഈഴവ തറവാട്ടുകാരും നായന്മാര്‍ വെറും കുന്തവും പിടിച്ച് ആദിവാസികളെപ്പോലെ ബ്രാഹ്മണ ഭൃത്യരായി ഓടി നടക്കുന്ന കാലത്തായിരിക്കണം.
വെള്ളക്കാരു വന്നതോടെ തങ്ങളുടെ അടിമത്വത്തിലും, നിരക്ഷരാവസ്ഥയിലും, തന്തയേതെന്നറിയാത്ത പൈതൃകത്തിലും കുറച്ചെങ്കിലും നാണം തോന്നിത്തുടങ്ങിയ നായന്മാര്‍ക്ക് (ശൂദ്രര്‍ക്ക്) പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ തങ്ങളെക്കാള്‍ സാംസ്ക്കാരികമായും സാമൂഹ്യമായും ഉയര്‍ന്നു നില്‍ക്കുന്ന ഈഴവരുടെ തല വെട്ടാന്‍ പ്രത്യേക അവകാശാധികാരങ്ങളുള്ള പട്ടാളക്കാരുടേയും ആദിവാസി രാജാക്കന്മാരുടേയും വംശമാണ് തങ്ങളെന്ന് ദുരഭിമാനം കൊള്ളാതെ കഴിയുമായിരുന്നില്ല. മാത്രമല്ല, ഈഴവര്‍ വെറുക്കപ്പെടേണ്ടതും, കൊല്ലപ്പെടാന്‍ അര്‍ഹതയുള്ളവരുമായ ഒരു അധമ ജാതിയാണെന്നു സ്ഥാപിക്കാതെ നായന്മാരുടെ അപകര്‍ഷത പരിഹരിക്കാനാകില്ലെന്ന് ശൂദ്രന്മാരുടെ ഉടമകളായിരുന്ന ബ്രാഹ്മണര്‍ക്കും ബോധ്യമായിരിക്കണം. അതിനായി, സവര്‍ണ്ണ ഹിന്ദുമതം കണ്ടെത്തിയ ഒരു ന്യായീകരണമാണ് ഈഴവരുടെ കുലത്തൊഴിലായി മദ്യ നിര്‍മ്മാണമാണെന്ന് സ്ഥാപിക്കല്‍. മുകളില്‍ പറഞ്ഞ എല്ലാ കുലത്തൊഴിലും ഒഴിവാക്കി, തെങ്ങില്‍ കേറാനറിയാത്തവനേയും, ആയുര്‍വേദ വിധിപ്രകാരം രസായനം പോലെ മദ്യം നിര്‍മ്മിക്കാനറിയാത്തവനേയും കള്ളുചെത്ത് കുലത്തൊഴിലാക്കിയ്‌വരെന്ന് ലേബലടിച്ച് നികൃഷ്ട ജനവിഭാഗമാക്കാന്‍  നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് “ചുടുവീടന്മാര്‍” എന്ന ഹതഭാഗ്യര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടക്കേണ്ടി വന്നത്. അക്കാലത്ത് മദ്യത്തെ നിഷിദ്ധമെന്ന് കരുതിയിരുന്ന ഈഴവരെക്കോണ്ട് തന്നെ മദ്യം ഉത്പാദിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ ബൌദ്ധരെ സ്വയം അധമാരെന്നു ബോധ്യപ്പെടുത്താനുള്ള കുറുക്കുവഴി ബ്രാഹ്മണ സവര്‍ണ്ണമതം കണ്ടെത്തി എന്ന് പറയാം. കേരളത്തിലെ ബുദ്ധമതത്തെ കൊള്ളയടിച്ചും പിടിച്ച്ചുപരിച്ച്ചും,തലവെട്ടിയും പുറത്തു നിന്നും നശിപ്പിക്കുന്നതിനോടോപ്പം സാംസ്ക്കാരികമായി ആത്മാഭിമാനം തകര്‍ത്തുകൊണ്ടും തകര്‍ക്കുന്നതായിരുന്നു ബ്രാഹ്മണ സവര്‍ണ്ണ ഹിന്ദു മതത്തിന്‍റെ കുലത്തൊഴില്‍ ലേബലടിക്കല്‍ ശ്രമങ്ങള്‍.

“ചുടുവീടന്മാര്‍” 

 “ചുടുവീടന്മാര്‍” രസിക ശിരോമണികളായ ബ്രാഹ്മണരുടെ അത്താഴത്തിനു ശേഷമുള്ള ഒരു വിനോദമായും നായന്മാരുടെ പ്രതികാരദാഹത്തിന്റെ ഫലമായും സൃഷ്ടിക്കപ്പെട്ടിരുന്നു എന്നാണു പറയപ്പെടുന്നത്. നായന്മാര്‍ ധനിക-ദരിദ്രഭേദമില്ലാതെ ആചരിക്കപ്പെട്ടിരുന്ന ഒരു ചടങ്ങായിരുന്നു “മച്ചുകര്‍മ്മം”. പുനീശ്വരി പൂജ(ഭുവനീശ്വരി പൂജ എന്നു ബ്രാഹ്മണ ഭാഷ്യം.) എന്ന പേരിലും ഇതറിയപ്പെട്ടു. വീടിന്റെ പടിഞ്ഞാറ്റയില്‍, നടുവിലെ പ്രധാന മുറിക്കാണു മച്ച് എന്നു പറയുന്നത്. നായന്മാരുടെ രക്തദാഹികളായ സകല ദൈവങ്ങളുടേയും ഇരിപ്പിടം ഈ മച്ചിലാണത്രേ ! ഈ കാളീ പൂജക്ക് കള്ളും കോഴിയും പ്രധാന നിവേദ്യങ്ങളായി നിശ്ചയിച്ചത് ബ്രാഹ്മണരല്ലാത്തെ മറ്റാരുമാകാനിടയില്ലല്ലോ. കാരണം, നായര്‍ കള്ളു ചെട്ടുക പോയിട്ട് തെങ്ങില്‍ കയറാന്‍ ശ്രമിക്കുന്നതുപോലും നിന്ദ്യമെന്നു കരുതുന്ന കാലത്ത്, മച്ചു കര്‍മ്മത്തിനു പുലിപ്പാലുപോലെ പ്രയാസകരമായ കള്ള് എല്ലാ നായര്‍ വീടുകളിലും അനിവാര്യമാകുന്നത് ഈഴവ(ബൌദ്ധ) വംശഹത്യ ലക്ഷ്യം വെക്കുന്നതല്ലെന്നു പറയാനാകില്ലല്ലോ. അക്കാലത്ത്, “വേട്ടുവരെന്ന” ആദിമവാസി വിഭാഗമാണ് തെങ്ങില്‍ കേറ്റവും മറ്റും നടത്തുന്നത്. പക്ഷേ, മച്ചില്‍ വച്ചൂകൊടുക്കുന്നതിനുള്ള നിവേദ്യമായ കള്ള് നായര്‍ വീടുകളില്‍ എത്തിക്കേണ്ട ചുമതല തലപോകുന്ന ആജ്ഞയായി ലഭിക്കുന്നത് സ്ഥലത്തെ കുറച്ചു മെച്ചപ്പെട്ട ഈഴവ(ബൌദ്ധ) കുടുമ്പത്തിനു മാത്രമായിരിക്കും. ഇവരുടെ ആജ്ഞ നിറവേറ്റാന്‍ കഴിയാത്ത ഈഴവ കുടുംബത്തിന്റെ വീടു കത്തിക്കുക എന്നതാണു നായന്മാര്‍ അക്കാലത്തു ചെയ്തിരുന്ന പ്രതികാര നടപടി. അങ്ങനെ, വീട് കത്തിക്കപ്പെട്ട്, ആ നാട്ടില്‍ നിന്നും ജീവന്‍ രക്ഷിക്കാനായി ഓടി രക്ഷപ്പെട്ടിരുന്ന ഹതഭാഗ്യരായ ഈഴവരെ വിശേഷിപ്പിച്ചിരുന്ന പേരാണു “ചുടുവീടന്മാര്‍” എന്ന്. ചില സ്ഥലങ്ങളില്‍ ഇവരെ “ചുടുകുടിക്കാര്‍” “കുടിലോടികള്‍” എന്നീ പേരുകളും വിളിച്ചിരുന്നു എന്നാണു കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ നായന്മാരുടെ പൂര്‍വ്വ ചരിത്രം എന്ന പുസ്തകത്തിന്റെ രണ്ടാഭാഗത്തില്‍ പ്രതികാരം എന്ന അദ്ധ്യായത്തില്‍ പറയുന്നത്. കേരളത്തിന്റെ സത്യസന്ധമായ സാമൂഹ്യ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ചുടുവീടന്മാരെക്കുറിച്ച് സൂചന നല്‍കുന്ന കാണിപ്പയ്യൂരിന്റെ കൃതിയിലെ ചില പേജുകള്‍ തെളിവായി ഇവിടെ സൂക്ഷിക്കുന്നു.

Saturday, July 5, 2014

“പൊങ്ങിലിടിയും” ഈഴവ തലകളും

 ഇളനീര്‍ തേങ്ങ മനുഷ്യ തലയോടിന്റെ ആകൃതിയില്‍ വിദഗ്ദമായി ചെത്തിയെടുത്ത്, മന്ത്രവാദികള്‍ (ബ്രാഹ്മണര്‍) രക്തവര്‍ണ്ണത്തിനായി ഉപയോഗിക്കുന്ന “ഗുരുതി” ചേര്‍ത്ത് ഉരലിലിട്ട് ഇടിച്ചു ചതക്കുന്നതും, കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ അടുത്തകാലം വരെ നിലനിന്നിരുന്നതുമായ  ഒരു ദുരാചാരത്തിന്റെ  പേരാണ് “പൊങ്ങിലിടി”. ദേശഭേദമനുസരിച്ച് ചിലയിടങ്ങളില്‍ “കൊങ്ങിലിടി” എന്നും ഈ വഴിപാട് അറിയപ്പെടുന്നു. കാളീക്ഷേത്ര മുറ്റത്ത് രാത്രിനേരത്താണ് ഈ ചടങ്ങു നടത്തുക. കുട്ടികളേയും പ്രായമായ സ്ത്രീകളേയും ഈ ചടങ്ങു നടക്കുമ്പോള്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയില്ല. മനുഷ്യ ശിരസ്സിന്റെ പ്രതീകമായാണ് ഇളനീര്‍ തേങ്ങ കണക്കാക്കപ്പെടുന്നത്. ഗുരുതി മനുഷ്യ രക്തത്തിന്റെ പ്രതീകവും. ഉരലില്‍ തലയോട്ടിയുടെ ആകൃതിയില്‍ ചെത്തിയ ഇളനീര്‍ തേങ്ങയും ഗുരുതിയുമൊഴിച്ച് ഉലക്കകൊണ്ട് ഇടിച്ചു ചതക്കുമ്പോള്‍  രക്തവര്‍ണ്ണമുള്ള ഗുരുതി ഇടിക്കുന്ന സ്ത്രീയുടെയും ചുറ്റും കൂടിനില്‍ക്കുന്നവരുടെയും ശരീരത്തിലും വസ്ത്രത്തിലും ചീറ്റി തെറിക്കുന്നത് ഭക്തര്‍ പുണ്ണ്യമായി കരുതുന്നു.

“കണ്ടപുരന്‍ തലതുണ്ടമിടുന്നവള്‍
ചാമുണ്ഡി എന്നുള്ള നാമം ധരിപ്പവള്‍
കുണ്ഡലം കാതിന്നു വാരണം പൂണ്ടവള്‍
കൂളി പെരുമ്പട ചൂഴത്തടുപ്പവള്‍”

എന്ന മന്ത്രം ഉച്ചരിച്ചുകൊണ്ടാണ് പൊങ്ങിലിടി നടത്തുക. നായര്‍ സ്ത്രീകള്‍ മാത്രമാണ് ഈ ഭീഭത്സമായ ചടങ്ങില്‍ പങ്കെടുക്കുക. സ്വന്തം വീട്ടില്‍ നിന്നും ഇതിനായി ഉരലും ഉലക്കയുമായി ക്ഷേത്രത്തിലെത്തുന്ന നായര്‍ സ്ത്രീകള്‍ക്ക്  തലയോട്ടി പോലെ ചെത്തിയെടുത്ത തേങ്ങയും, ഗുരുതിയും ക്ഷേത്രത്തില്‍ നിന്നും നല്‍കും. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കുട്ടിക്കാലത്ത് മണ്ഡലകാല അവസാന ദിവസം കുന്നംകുളത്തിനടുത്ത് “മങ്ങാട്” ഭദ്രകാളീ ക്ഷേത്രത്തില്‍ ഏകദേശം 45 ഓളം നായര്‍ സ്ത്രീകള്‍ ഉരലുമായി ക്ഷേത്രത്തിലെത്തി “പൊങ്ങിലിടി” നടത്തിയിരുന്നതായി “നായന്മാരുടെ പൂര്‍വ്വ ചരിത്രം” എന്ന പുസ്തകത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. കുന്നംകുളം പ്രദേശത്തുതന്നെയുള്ള ചിറക്കല്‍ എന്ന ഭദ്രകാളി ക്ഷേത്രത്തിലും ഇതുപോലെ “പൊങ്ങിലിടി” നടന്നിരുന്നതായും അദ്ധേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

നായന്മാര്‍ വളരെ പ്രാകൃതരായിരുന്നെന്നും, ബ്രാഹ്മണ സംസര്‍ഗ്ഗത്താലാണ് നായന്മാര്‍ കുറച്ചെങ്കിലും പരിഷ്കൃതരായതെന്നും സ്ഥാപിക്കാനാണ് ഗ്രന്ഥകാരനായ  കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് ആഗ്രഹിച്ചതെങ്കിലും, പൊതുസമൂഹത്തില്‍ നിന്നും മറച്ചുവക്കപ്പെട്ട ചില സത്യങ്ങള്‍ പുറത്തുവരാന്‍ അദ്ദേഹത്തിന്റെ പരാമര്‍ശം ഇടം നല്‍കുന്നുണ്ട്. നായന്മാര്‍ മോശക്കാരായിരുന്നില്ല. മഹാബലിയെപ്പോലുള്ള നന്മനിറഞ്ഞ ഭരണാധികാരികളുടെ (ചേരമാന്മാരുടെ) മഹത്തായ ചരിത്രമുള്ള ചേരമക്കളിലെ ഒരു വിഭാഗത്തെ നരാധമരായ നായന്മാരാക്കി മാറ്റിയത് രക്തദാഹികളായിരുന്ന പരശുരാമനെപ്പോലുള്ള ബ്രാഹ്മണ്യ വംശീയതയുടെ ബുദ്ധമത വിദ്ധ്വേഷവും കുടില ബുദ്ധിയുമാകാനെ തരമുള്ളു. നായര്‍ സമൂഹത്തെ ഈ വിധം സാംസ്ക്കാരികമായി നായ്ക്കോലമാക്കിയതും അവരെക്കൊണ്ട് നരാധമമായ ഗുണ്ടായിസം രാജഭരണമായി ആടി അഭിനയിപ്പിച്ചതും അതിന്റെ ഗുണഭോക്താക്കളായിരുന്ന ബ്രാഹ്മണ്യം തന്നെയായിരുന്നുവല്ലോ.

സത്യത്തില്‍ ഇതു വളരെ വിലപ്പെട്ട ഒരു ചരിത്ര രേഖയാണ്. കേരളത്തില്‍ ക്രിസ്തുവര്‍ഷം എട്ടാം നൂറ്റാണ്ടു മുതല്‍ ബുദ്ധമതക്കാരെ (അവര്‍ണ്ണര്‍ അഥവ ഈഴവര്‍/വിശ്വകര്‍മ്മജര്‍/മുക്കുവര്‍) കൊല്ലുക എന്നത് നായന്മാരുടെ (ശൂദ്രന്മാരുടെ) ഒരു ദിനചര്യയായിരുന്നല്ലോ. ബ്രാഹ്മണര്‍ മനസ്സില്‍ കുത്തി നിറച്ചുകൊടുത്ത അയിത്താചാരത്തിന്റെ മറവില്‍/പ്രേരണയില്‍ ഈ നരാധമ പ്രവൃത്തി നായന്മാര്‍ നിസങ്കോചം ചെയ്തിരുന്നു എന്ന് എത്രയോ ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.(ലോഗന്‍, സൊണറാട്ട്, ബുക്കാനാന്‍...). നായന്മാര്‍ ഈഴവരുടെ തല വെട്ടുമ്പോള്‍, നായര്‍ സ്ത്രീകളെക്കൊണ്ട് തല ഉരലിലിട്ട് ഇടിപ്പിച്ച് ഭദ്രകാളിക്ക് നിവേദ്യമായി സമര്‍പ്പിക്കാന്‍ മന്ത്ര-തന്ത്രവാദികളായ ബ്രാഹ്മണ്യം വളരെ വിദഗ്ദമായി ആസൂത്രണം ചെയ്ത ആരാധനാ ക്രമത്തിന്റെ പ്രതീകാത്മക രൂപാന്തരമായെ “പൊങ്ങിലിടിയെ” കാണാനാകു. കേരളത്തെ ഭ്രാന്താലയമാക്കാന്‍ ഉത്സാഹിച്ച പൌരോഹിത്യത്തിന്റെ ക്രൂരതയുടെ ചരിത്രം രേഖപ്പെടുത്തിയ ഒരു ദുരാചരമായി മാത്രമല്ല, നമ്മുടെ നശിപ്പിക്കപ്പെട്ട ശരിയായ ചരിത്രത്തിന്റെ തിരുശേഷിപ്പയും പൊങ്ങിലടിയെ കാണേണ്ടിയിരിക്കുന്നു.

Saturday, May 25, 2013

കുറൂളി ചേകോന്‍ (1869-1913)

ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് ജില്ലയിലെ കടത്തനാടന്‍ പ്രദേശത്ത് (വടകര) നാടുവാഴിത്ത സംസ്ക്കാരശൂന്യതക്കും, കുടിലതകള്‍ക്കും, ക്രൂരതകള്‍ക്കും എതിരെ ജനങ്ങള്‍ക്ക് ശക്തിപകര്‍ന്ന് ആത്മാഭിമാനത്തോടെ ചെറുത്തുനിന്ന കളരി അഭ്യാസിയും കൃഷിക്കാരനുമായിരുന്ന ധീരനായിരുന്നു വാണിയക്കുറുവള്ളി കുഞ്ഞിച്ചേകോന്‍ എന്ന കുറൂളി ചേകോന്‍. ജാതി-മത ചിന്തകള്‍ക്കതീതമായി തിയ്യന്മാരുടേയും, മാപ്പിളമാരുടേയും, പാവപ്പെട്ട നായന്മാരുടേയും, ആദിവാസികളുടേയും മറ്റ് എല്ലാ ജനങ്ങളുടേയും ഉറ്റ തോഴനും ആരാധ്യ പുരുഷനുമായിരുന്ന കുറൂളി ചേകോന്‍ കടത്തനാട് രാജാവിന്റേയും, മാടമ്പികളായ നായര്‍ പ്രമാണിമാരുടേയും കണ്ണിലെ കരടായി മാറി.
 മാടംബികള്‍ ചേകോനെ വകവരുത്തുന്നതിനായി അയച്ച വാടക കൊലയാളികള്‍ നിരന്തരം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ചേകോനെതിരെ കള്ളക്കേസുണ്ടാക്കി ബ്രിട്ടീഷ് പോലീസിനെക്കൊണ്ടും കോടതിയെക്കൊണ്ടും ചേകോനെ ഒതുക്കാനുള്ള ശ്രമമാണ് പിന്നീടു നടന്നത്. ബ്രിട്ടീഷ് കോടതിയില്‍ വിശ്വാസമുണ്ടായിരുന്ന ചേകോന്‍ കേസുമായി സഹകരിക്കുകയും, കള്ളക്കേസായതിനാല്‍ സത്യം കോടതിക്ക് ബോധ്യപ്പെട്ട് കുറ്റവിമുക്തനാക്കപ്പെടുമെന്നും ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാല്‍, കടത്തനാടന്‍ രാജാവും സില്‍ബന്ധികളും ചേകോനെതിരെ ധാരാളം കള്ള സാക്ഷികളെ ഹാജരാക്കി ശിക്ഷ ഉറപ്പുവരുത്തിയിരുന്നതിനാല്‍ കോടതിയില്‍ വിധി വായിക്കപ്പെട്ട ഉടന്‍ ചേകോന്‍ സമര്‍ത്ഥമായി രക്ഷപ്പെട്ട് ഒളിവില്‍ പ്കുകയായിരുന്നു. ഈ ഒളിവു വാസക്കാലത്താണ് ചേകോന്റെ ജനകീയ വീരയോദ്ധാവായുള്ള വളര്‍ച്ച. നാട്ടിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള നീതിപൂര്‍വ്വമായ അവസാനവാക്കായും, കഷ്ടപ്പെടുന്നവരേയും ദ്രോഹിക്കപ്പെടുന്നവരേയും രക്ഷിക്കുന്ന അജയ്യ ശക്തിയായും ഒരു ദൈവീക കഥപാത്രമായി ചേകോന്‍ ജന ഹൃദയങ്ങളില്‍ വളരുന്നത്  ആദിവാസികളായ കുറിച്ച്യര്‍ക്കൊപ്പം കാട്ടില്‍ ഒളിവു ജീവിതവും കൃഷിയും നടത്തുന്ന കാലത്താണ്. ചേകോനെ ജീവപര്യന്തം തടവു ശിക്ഷക്ക് വിധിച്ച മജിസ്ട്രേട്ട്  ചേകോനെ നേരില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സരസനും സംസാരപ്രിയനുമയ ഒരു തമിഴ് ബ്രാഹ്മണനായ തുണിവില്‍പ്പനക്കാരനായി വന്ന് ചേകോന്‍  അംബരപ്പിച്ചതും ചരിത്രം.  ചേകോന്റെ പേരിലുള്ള ശിക്ഷ കാലാവധി തീരാന്‍ ഏതാനും മാസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് തന്റെ ആത്മ മിത്രങ്ങളായ കുറിച്ച്യരെക്കൊണ്ടുതന്നെ ചതിയില്‍ തോക്കുപയോഗിച്ചും വിഷം പുരട്ടിയ അമ്പുപയോഗിച്ചും നാടുവാഴികള്‍ കൊല്ലിക്കുന്നത്. സവര്‍ണ്ണ താല്‍പ്പര്യങ്ങളാല്‍ തമസ്ക്കരിച്ചതായ ഇതിഹാസ സമാനമായ ഈ വീര പുരുഷന്റെ ചരിത്രം ഒരു സത്യാന്വേഷകന്റെ ആത്മാര്‍ത്ഥതയോടെ ബാംഗ്ലൂര്‍ നിവാസിയായ ശ്രീ.വിഷ്ണു മംഗലം കുമാര്‍ എന്ന പത്രപ്രവര്‍ത്തകന്‍ രേഖപ്പെടുത്തുകയും, പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു. കുറൂളി ചേക്വാന്‍ -ചരിത്രം തമസ്ക്കരിച്ച കടത്തനാടന്‍ സിംഹം എന്നപേരില്‍ ഒരു സചിത്ര പുസ്തകമായിത്തന്നെ കണ്ണൂരിലെ കൈരളി ബുക്സ് ഇത് ജനങ്ങളിലെത്തിച്ചിരിക്കുന്നു. കുറൂളി ചേകോനെക്കുറിച്ച് കുറിച്യര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ചേകോന്റെ വനവാസവും, അന്ത്യവും വിവരിക്കുന്ന വാമൊഴിയായ നാടന്‍ പാട്ട് ശെഖരിച്ച് , അതു പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രാഹ്മണ്യം നടപ്പില്‍ വരുത്തിയ സവര്‍ണ്ണ ജാതീയ സംസ്ക്കാരം കേരളത്തിലുടനീളം കൊന്നൊടുക്കിയതും ചതിയില്‍ കൊല്ലിച്ചതുമായ അസംഖ്യം വീര യോദ്ധാക്കളില്‍ പ്രാധാന്യമേറിയ ധീര ചരിത്രമായ ചേകോനെക്കുറിച്ചുള്ള 2009ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇപ്പോള്‍ കണ്ണൂരിലെ കൈരളി ബുക്സില്‍ ലഭ്യമാണ്.
 വിലാസം:
 കൈരളി ബുക്സ് പ്രൈവെറ്റ് ലിമിറ്റെഡ്, 
താളിക്കാവ് റോഡ്, കണ്ണൂര്‍.
 ഫോണ്‍: 0497-2761200.
 ഈ മെയില്‍: kairali_knr@yahoo.co.in
വെബ് സൈറ്റ്: kairalibooks.com
അഭിനന്ദനാര്‍ഹമായ ഈ ദൌത്യം നിര്‍വ്വഹിച്ച ഗ്രന്ഥ രചയിതാവായ ശ്രീ. വിഷ്ണു മംഗലം കുമാറിനെ പുസ്തകത്തില്‍ കൊടുത്ത ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും, റോങ്ങ് നമ്പറായി കാണുന്നു.
പുസ്തകത്തില്‍ കാണുന്ന അദ്ദേഹത്തിന്റെ വിലാസം:
വിഷ്ണുമംഗലം കുമാര്‍,
നമ്പര്‍ 16, മലര്‍വാടി,
 5ത് എ ക്രോസ്, നേതാജി നഗര്‍,
ടി.ദാസറഹള്ളി, ബാംഗ്ലൂര്‍-57,
ഈ മെയില്‍: vmkumar4@yahoo.co.in
ഈ പുസ്തക വായനാക്കുറിപ്പ് ഈ മെയിലായി അയച്ചു നോക്കട്ടെ !



Thursday, August 9, 2012

ഭാര്യയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച കണ്ടപ്പന്‍

തിരുവിതാംകൂര്‍ രാജഭരണകാലത്തെ നികുതികള്‍ ജനങ്ങളെ കൊള്ള ചെയ്യുന്നതിനേക്കാള്‍ നീചമായ രീതിയിലാണ് പിരിച്ചെടുത്തിരുന്നെന്നത് കുപ്രസിദ്ധമാണല്ലോ. മീശക്കും, മുലക്കും, അലക്കു കല്ലിനും, തെങ്ങില്‍ കയറുന്ന തളപ്പിനും, ഏണിക്കും വരെ നികുതി പിരിച്ചിരുന്ന തിരുവിതാം കൂര്‍ രാജഭരണം നൂറിലേറെ ഇനങ്ങളില്‍ നികുതിയെന്ന പേരില്‍ ജനങ്ങളെ പിഴിഞ്ഞ് സ്വത്ത് കൈവശപ്പെടുത്തിയിരുന്നു. ബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും മാത്രമേ നികുതി ഇളവിന് അര്‍ഹതയുണ്ടായിരുന്നുള്ളു. അസഹ്യമായ ഭൂനികുതി ചുമത്തി, ജനങ്ങളെ വീര്‍പ്പുമുട്ടിച്ചതു കാരണം ഭൂവുടമകള്‍ ഭൂനികുതിയില്‍ നിന്നും രക്ഷനേടുന്നതിനായി തങ്ങളുടെ ഭൂമി ക്ഷേത്രങ്ങള്‍ക്കോ, ബ്രാഹ്മണര്‍ക്കോ ദാനം ചെയ്ത്, തങ്ങളുടെ തന്നെ ഭൂമിയില്‍ കുടിയാന്മാരായി മാറാന്‍ നിര്‍ബന്ധിതരായിരുന്നു. തന്ത്രപരമായി ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരുന്ന തിരുവിതാംകൂറിലെ നരാധമ രാജഭരണത്തിനെതിരെ ഒട്ടേറെ ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകള്‍ ചരിത്രത്തില്‍ കാണാം. അവയില്‍ ധീരോജ്വലമായ ചരിത്രമായിത്തീര്‍ന്ന രക്തസാക്ഷിയാണ് ചേര്‍ത്തലയിലെ കണ്ടപ്പന്റെ ഭാര്യ “നഞ്ജേലി’. മാറുമറക്കാതെ ജീവിച്ചിരുന്ന ജനതയായിരുന്ന മലയാളികളില്‍ വിദേശഭരണത്തിന്റെ സ്വാധീനഫലമായി വന്ന പരിഷ്ക്കാരമായ “മാറുമറക്കല്‍” ഒരു നികുതിമാര്‍ഗ്ഗമായിക്കണ്ട്  ‘മുലക്കരം’ ഈടക്കിയിരുന്ന രാജഭരണത്തിനെതിരെ നഞ്ജേലി പ്രതിഷേധിച്ചത് മുലക്കരം ഒടുക്കാതെയാണ്. മുലക്കരം നല്‍കാന്‍ വിസമ്മതിച്ച നഞ്ജേലിയെ അന്വേഷിച്ച് രാജഭരണത്തിന്‍ കീഴിലെ അധികാരിയായ(വില്ലേജാപ്പീസര്‍) പ്രവര്‍ത്തിയാര്‍ വീട്ടിലെത്തിയപ്പോള്‍ നഞ്ജേലി പതറാതെ പൂമുഖത്ത് നിലവിളക്കു കത്തിച്ച് നാക്കിലയുമിട്ട്(തൂശനില) അടുക്കളയിലേക്കു പോയി. തിരിച്ചുവന്ന് നിവര്‍ത്തിവച്ച് വാഴയിലയില്‍ തന്റെ മുലരണ്ടും അരിഞ്ഞിട്ടുകൊടുത്ത്  രക്തത്തില്‍ കുളിച്ച് മറിഞ്ഞു വീണു. വൈകുന്നേരത്തോടെ നഞ്ജേലി രക്തം വാര്‍ന്ന് മരിച്ചു. നഞ്ജേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമര്‍ന്ന ചിതയിലേക്ക് എടുത്തുചാടി ഭര്‍ത്താവായ കണ്ടപ്പന്‍ ധീര രക്തസാക്ഷിയായ തന്റെ ഭാ‍ര്യയോടൊപ്പം നരാധമന്മാരുടെ നരകതുല്യമായ രാജ്യത്തില്‍ നിന്നും മുക്തി നേടി. പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകമാണെന്ന് പ്രഖ്യാപിച്ച നഞ്ജേലിയുടേയും കണ്ടപ്പന്റേയും ഞെട്ടിപ്പിക്കുന്ന ധീര രക്തസാക്ഷിത്വം കേട്ടറിഞ്ഞ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ പിറ്റേന്നു മുതല്‍ മുലക്കരം നിര്‍ത്തലാക്കിയെന്നാണ് പറയപ്പെടുന്നത്. നഞ്ജേലിയുടെ ധീര രക്തസാക്ഷിത്വം കൊണ്ട് ചരിത്രമായിമാറിയ പുരയിടമാണ് മുലച്ചിപ്പറമ്പായത്.

ഇതോടൊപ്പം നഞ്ജേലിയുടെ ധീരമായ ചരിത്രം ഓര്‍മ്മിപ്പിച്ചികൊണ്ട് 2012 ഫെബ്രുവരിയില്‍ ‘ലേബര്‍ ലൈഫ്‘ എന്ന ആള്‍ കേരള ബാങ്ക് എമ്പ്ലോയീസ് ഫെഡറേഷന്‍ മുഖപത്രത്തില്‍ ശ്രീ. എം.എ.വിജയന്‍ എഴുതിയ ചെറു ലേഖനത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി കൂടി ചേര്‍ക്കുന്നു. ഇവിടെ ക്ലിക്കിയാല്‍ ആ ലേഖനം തുറന്നു വരും.

ചിത്രകാരന്‍റെ നങ്ങേലിയുടെ ത്യാഗം എന്ന പെയിന്‍റിംഗ് പോസ്റ്റിലേക്കുള്ള ലിങ്ക് താഴെ :
|നങ്ങേലി-മുലക്കരത്തിന്റെ രക്തസാക്ഷി|

Sunday, February 19, 2012

കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ സാമൂഹ്യ സംഭാവന


കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്

കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് മഹാപണ്ഡിതനാണെന്ന് വിശേഷിപ്പിക്കപ്പെടാന്‍ സര്‍വ്വദായോഗ്യനാണ്. ജ്യോതിഷം,തച്ചുശാസ്ത്രം,മന്ത്രശാസ്ത്രം,തന്ത്രം,വൈദ്യം,വൈദികം,സംസ്കൃതഭാഷ തുടങ്ങിയ ധാരാളം വിഷയങ്ങളില്‍ പാണ്ഡിത്യം നേടിയ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് അദ്ദേഹം പഠിച്ച പഴയ ശാസ്ത്രങ്ങളിലെ അവഗാഹംകൊണ്ടു മാത്രമല്ല മഹത്വമുള്ള മലയാളിയായിത്തീരുന്നത്. കാണിപ്പയ്യൂര്‍ അവശേഷിപ്പിച്ച നൂറ്റമ്പതോളം പുസ്തകങ്ങളില്‍ ചരിത്ര സാമൂഹ്യശാ‍സ്ത്രപരമായ കുറച്ചു ഗ്രന്ഥങ്ങള്‍ മലയാളത്തിന്റെ നിധിയായി തിരിച്ചറിയപ്പെടാനിരിക്കുന്നതേയുള്ളു. കണിപ്പയ്യൂരിന്റെ കൃതികളിലെ സാഹിത്യ ഭംഗിയോ എഴുത്തിന്റെ പ്രഫഷണലിസമോ അല്ല അതിന്റെ മൂല്യം സൃഷ്ടിക്കുന്നത്.
കേരള സമൂഹത്തിന്റെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ വ്യക്തമായ ഒരു സാമൂഹ്യചിത്രം സത്യസന്ധതയോടെയും, ആത്മാര്‍ത്ഥതയോടെയും വരച്ചു ചേര്‍ത്തു എന്നതാണ് കാണിപ്പയ്യൂരിന്റെ വിലമതിക്കപ്പെടേണ്ട സംഭാവന.
പരിഷ്കൃതനും,ചരിത്ര-സാമൂഹ്യബോധമുള്ളവനും, സത്യസന്ധനും ആത്മാര്‍ത്ഥതയുള്ളവനുമായ ഒരു നന്മ നിറഞ്ഞമനുഷ്യന്‍ തന്റെ സ്വജാതിയായ നമ്പൂതിരിസമൂഹം വിമര്‍ശിക്കപ്പെടുമ്പോള്‍ പ്രതിരോധം തീര്‍ക്കാനായി സാംസ്ക്കാരികമായ പടക്കളത്തിലിറങ്ങാന്‍ നിര്‍ബന്ധിതനാകുന്നതിന്റെ വസ്തുനിഷ്ടമായ ഡയറിക്കുറിപ്പുകളായി അദ്ദേഹത്തിന്റെ പല പുസ്തകങ്ങളേയും തിരിച്ചറിയേണ്ടതുണ്ട്.
നായന്മാരുടെ പൂര്‍വ്വചരിത്രം (ഒന്നാം ഭാഗം) കവര്‍ ചിത്രം
ഇത്രയും കാലം നമ്പൂതിരിമാരുടെ അടിമകളായ സേവകരും, ആശ്രിതരായ മാടമ്പികളുമായി കഴിഞ്ഞുപോന്ന നായര്‍ ജാതി സമൂഹം ഇംഗ്ഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഫലമായി വിക്റ്റോറിയന്‍ സദാചാരത്തിലേക്ക് ചേക്കേറിയപ്പോള്‍ അവരുടെ സ്വന്തം ശൂദ്രചരിത്രം എത്ര നശിപ്പിച്ചിട്ടും നശിക്കാതെയും വഴങ്ങാതെയും പേടിസ്വപ്നമായിത്തീരുകയും‍, ആ ചരിത്രത്തിന്റെ സൃഷ്ടാക്കളായി നമ്പൂതിരിമാരെ പ്രതിസ്ഥാനത്തു ചേര്‍ക്കുകയാണ് ഇളംകുളം കുഞ്ഞന്‍പിള്ളയെപ്പോലുള്ള നായര്‍ ചരിത്രകാരന്മാര്‍ ചെയ്തത്. ഇത്രയും കാലം തങ്ങളുടെ ആശ്രിതരായി നിന്ന നായന്മാര്‍ അവരുടെ യജമാനരായ നമ്പൂതിരിമാരുടെ ഭൂതകാല നിലപാടുകളെയും പ്രവൃത്തികളേയും എതിര്‍ക്കുന്നത് നന്ദികേടും, വിഢിത്തവുമായി കാ‍ണാനേ കാണിപ്പയ്യൂരിനും കഴിയുമായിരുന്നുള്ളു. കാരണം, നായന്മാരുടെ അടിമത്വംവും വിധേയത്വവും നമ്പൂതിരിമാരുടെ ഭീഷണിയുടെ തണലിലായിരുന്നില്ല. അതുകൊണ്ടുതന്നെ, നായന്മാരുടെ അടിമബോധവും,അക്ഷരാഭ്യാസമില്ലായ്മയും,അറിവില്ലായ്മയും,ആചാര വിശ്വാസങ്ങളും എത്രമാത്രം ലജ്ജാകരമായിരുന്നു എന്ന് സ്വന്തം അനുഭവ സാഹചര്യങ്ങള്‍ ഉദാഹരിച്ചുകൊണ്ട് സ്ഥാപിക്കാന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന് അനായാസം സാധിച്ചു. അതിലൂടെ വെളിവായ അറിവുകള്‍ കേരളത്തിന്റെ സാമൂഹ്യചരിത്രം തന്നെ മാറ്റിമറിക്കാന്മത്രം ശക്തമായതായിരുന്നു എന്നതാണ് പ്രസക്തമായ കാര്യം. കനപ്പെട്ട ഒരു ചരിത്രരചനയുടെ ചിട്ടവട്ടങ്ങളും, രീതി ശാസ്ത്രങ്ങളുമൊന്നുമില്ലെങ്കിലും കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിന്റെ സത്യസന്ധമായ ചില ഏടുകള്‍ അദ്ദേഹം സ്വാനുഭവത്തില്‍ നിന്നും ചീന്തിയെടുത്തു തരുന്നുണ്ട്.
(കാണിപ്പയ്യൂരിന്റെ നായന്മാരുടെ പൂര്‍വ്വചരിത്രം രണ്ടാംഭാഗത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതിയ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ ബ്ലോഗിലെ പോസ്റ്റുകളാണ് - 1 മണാളരും നായര്‍ കന്യകമാരും 2 നായന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍ )

ഇത്രയും പറഞ്ഞതുകൊണ്ട് കാണിപ്പയ്യൂര്‍ ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ നമ്പൂതിരി ശകാരത്തില്‍ പ്രകോപിതനായി എതിര്‍വാദങ്ങള്‍ നിരത്തുകമാത്രം ചെയ്ത വ്യക്തിയാണെന്ന് ധരിക്കരുത്. അദ്ദേഹത്തിന്റെ ജീവിത കാലഘട്ടത്തില്‍ തന്നെ അന്യംനിന്നുകൊണ്ടിരിക്കുന്ന ആചാരങ്ങള്‍, പരമ്പരാഗതമായ സൌകര്യങ്ങള്‍, സമ്പ്രദായങ്ങള്‍,ആഭരണങ്ങള്‍, ഉടയാടകള്‍, വിവിധ ജാതിക്കാരുടെ വേഷങ്ങള്‍, വാഹനങ്ങള്‍, അനാചാരങ്ങള്‍,വിവേചനങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത വിഷയങ്ങളിലേക്കും ഒരു സാക്ഷിയായും നിരീക്ഷകനായും ആഴത്തില്‍ ഇറങ്ങിച്ചെന്ന് അവ സചിത്രം രേഖപ്പെടുത്തി ഭാവി തലമുറക്ക് വേണ്ടി സംഭരിച്ചുവക്കാന്‍ അദ്ധേഹം വളരെയേറെ പ്രയത്നിച്ചതായി കാണാം. നായന്മാരുടെ ഓച്ഛാനിച്ചു നില്‍ക്കല്‍, നമ്പൂതിരിമാര്‍ക്കിടയിലെ ഉയര്‍ന്ന ജാതിക്കാരുടെയുംതാണ ജാതിക്കാരുടേയും വേഷവിധാനങ്ങള്‍, നമ്പൂതിരി സ്ത്രീകളുടെ മറക്കുടപിടിക്കുന്ന വ്യത്യസ്ത രീതികള്‍,തറ്റുടുക്കുന്ന രീതി,സ്വന്തം വീടുകളില്‍ മാറുമറക്കാതെ നടന്നിരുന്ന നമ്പൂതിരി മലയാളി സ്ത്രീകളുടെ സത്യസന്ധമായ ഫോട്ടോകള്‍, ഉപനയനം ചെയ്ത നമ്പൂതിരി കുമാരന്മാരുടെ ചിത്രം, അങ്ങിനെ എല്ലാം യഥാ തഥാ വിവരിക്കാന്‍ അദ്ദേഹം പ്രകടിപ്പിച്ച ദുരഭിമാനമില്ലാത്തതും, ജാത്യാഭിമാനത്തിലുപരി അദ്ദേഹം പുലര്‍ത്തുന്ന സത്യാഭിമുഖ്യവും നമ്മുടെ ആസ്ഥാന ചരിത്രകാരന്മാര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഗുണവിശേഷങ്ങളാണ്.

ഏതാണ്ട് 40 വര്‍ഷം മുന്‍പ് നിന്നു പോയ കാര്‍ഷിക ജലസേജന സംവിധനമായ
തേക്കുകൊട്ടയുടെ ചിത്രം ഇലസ്റ്റ്രേറ്റ് ചെയ്തിരിക്കുന്നു.


വിശേഷാവസരങ്ങളില്‍ ആഭരണങ്ങള്‍ ധരിച്ച്
അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഋതുമതിയായ (ആഢ്യന്‍)നമ്പൂതിരി പെണ്‍കുട്ടി

നായന്മാരുടെ പൂര്‍വ്വചരിത്രം എന്ന രണ്ടു വാല്യങ്ങളുള്ള പുസ്തകമെഴുതിയ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന് ജാതീയതയുടെ അസ്ക്യത കലശലായുണ്ടാകുമെന്ന് ചിന്തിക്കുന്ന നമ്മുടെ കുഞ്ഞു മനസ്സുകളിലേക്ക് അദ്ധേഹത്തിന്റെ വസ്തുനിഷ്ടവും സത്യസന്ധവുമായ സമൂഹത്തോടും ചരിത്രത്തോടുമുള്ള സമീപനം വ്യക്തമാക്കുന്ന ചിത്രങ്ങളാണിത്. നൂറുകൊല്ലം മുന്‍പ് പേരിനൊരു കോണകം പോലും ശരിക്കുടുക്കാതെ നടന്ന നായന്മാരും മറ്റു ജാതിക്കാരായ മലയാളികളും തങ്ങളുടെ ജാതി ചരിത്രം രേഖപ്പെടുത്തുമ്പോള്‍ യൂറോപ്പിലെ രാജകീയ വസ്ത്രങ്ങള്‍ കടംവാങ്ങി, വാരിപ്പൊത്തി, തലപ്പാവുകളും രാജകീയ പശ്ചാത്തലങ്ങളും കൃത്രിമമായൊരുക്കി പൊങ്ങച്ചക്കാരാകുമ്പോള്‍ കാണിപ്പയ്യൂരിന്റെ സത്യാഭിമുഖ്യത്തിന് സൂര്യശോഭയാണെന്ന് ഈ ചിത്രങ്ങള്‍ പ്രഖ്യാപിക്കുന്നു.
നമ്പൂതിരി സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ തുണിയില്‍
കെട്ടിപ്പൊതിഞ്ഞ് മറക്കുട ചൂടി നടന്നിരുന്ന വിധം

ഉപനയന ചടങ്ങ് കഴിഞ്ഞ നമ്പൂതിരി ബാലന്‍

ബ്രിട്ടീഷുകാരുടെ കാലത്ത് പോസ്റ്റുമാന്‍ ജോലി ചെയ്തിരുന്ന
അഞ്ചലോട്ടക്കാരന്‍

വഴിയാത്രക്കാര്‍ക്ക് മോരിന്‍ വെള്ളം (സംഭാരം) അയിത്തമാകാതെ
വിതരണം ചെയ്യാനുള്ള വഴിയമ്പലം

മുന്തിയ നമ്പൂതിരിമാരെ തിരിച്ചറിയാന്‍ തക്കവിധം ധരിച്ചിരുന്ന
വസ്ത്രത്തിന്റെ ഉടുവട രീതി വിശദമാക്കുന്ന ചിത്രം

ആഢ്യന്‍ നമ്പൂതിരി സ്ത്രീകളുടെ സാധാരണ വേഷവും
വിധവ സ്ത്രീയുടെ വേഷവും ഉദാഹരിക്കുന്ന ചിത്രം

ആഭരണവിഭൂഷിതരായി നില്‍ക്കുന്ന നമ്പൂതിരി സ്ത്രീകള്‍

നമ്മുടെ വിദ്യാഭ്യാസ സംവിധാനം ജാതിമത ശക്തികളുടെ പിടിയിലായതിനാല്‍ ജനങ്ങള്‍ക്ക് തങ്ങളുടെ ശരിയായ ചരിത്രം അറിയാനുള്ള അവസരങ്ങളില്ല. അഞ്ചു പൈസയുടെ ഉളുപ്പോ, രാജ്യസ്നേഹമോ, ദേശാഭിമാനമോ ഇല്ലാതിരുന്ന തുക്കട രാജാക്കന്മാരേയും അവരുടെ മന്ത്രിമാരുടേയും വീരശൂര പരാക്രമ ചരിത്രങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളക്കഥകളാണ് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയിലൂടെ ഭാവി തലമുറക്ക് പകര്‍ന്നു കൊടുക്കുന്നത്. അതിന്റെ ഫലമായി ഏതാണ്ട് 70 വര്‍ഷം മുന്‍പുവരെ മലയാളികള്‍ മാറുമറക്കുന്ന ഏര്‍പ്പാടുപോലും ഉണ്ടായിരുന്നില്ല എന്ന സത്യം പോലും യുവതലമുറക്ക് അജ്ഞാതമാണ്. അത്തരം സത്യങ്ങള്‍ക്കു പകരം ബാലെകളിലും നാടകങ്ങളിലും സിനിമയിലുമൊക്കെ കാണുന്നതുപോലുള്ള രാജകീയ വേഷങ്ങളണിഞ്ഞാണ് നമ്മുടെ പൂര്‍വ്വികര്‍ കേരളം ഭരിച്ചിരുന്നെന്ന ദുരഭിമാനംകൊണ്ട് കണ്ണുകാണാനാകാത്ത യുവതലമുറയെ നമുക്ക് കാണേണ്ടിവരുന്നു. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിനെപ്പോലുള്ള സാമൂഹ്യശാസ്ത്ര ഗവേഷകര്‍ അവശേഷിപ്പിച്ച ഗ്രന്ഥങ്ങള്‍ പ്രകാശം പരത്തുന്നത് സത്യസന്ധമായ ചരിത്രം നഷ്ടപ്പെട്ട മലയാളി സമൂഹത്തിനു വേണ്ടിയാണ്.

കാണിപ്പയ്യൂരിന്റെ ചരിത്ര പുസ്തകങ്ങള്‍ താഴെപ്പറയുന്നവയാണ്.
ലേഖന സമാഹാരം (കാണിപ്പയ്യൂര്‍) - വില 75
എന്റെ സ്മരണകള്‍ (മൂന്നു ഭാഗം) - വില 300
ആര്യന്മാരുടെ കുടിയേറ്റം (4ഭാഗം) - വില 300
നായന്മാരുടെ പൂര്‍വ്വചരിത്രം (1 അം ഭാഗം) 100
നായന്മാരുടെ പൂര്‍വ്വചരിത്രം(2അം ഭാഗം) അച്ചടിയില്‍
നാട്ടുരാജ്യങ്ങള്‍ - വില 100
നമ്പൂതിരിമാരും മരുമക്കത്തായവും - വില 30
(വിലകള്‍ മാറാനിടയുണ്ട്. ഏതാണ്ട് ഒരൂഹം ലഭിക്കാനാണ് വില കാണിച്ചിരിക്കുന്നത്)

കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ പുസ്തകങ്ങള്‍ ലഭിക്കാന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് സ്മാരക ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടാല്‍ മതിയാകും.
കാണിപ്പയ്യൂര്‍. ഫോണ്‍: 04885-211851.
പുസ്തകങ്ങള്‍ തപാലില്‍ ലഭിക്കാന്‍ :
പഞ്ചാഗം പുസ്തകശാല
കോഴിക്കോട് റോഡ്,
കുന്നംകുളം
ഫോണ്‍: 04885-222810.

Friday, February 10, 2012

37 ശ്രീനാരായണ ഗുരു

കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ജനപ്രിയ മുഖമായി വിശേഷിപ്പിക്കാവുന്ന ശ്രീ നാരായണ ഗുരുവെക്കുറിച്ചാണ് കെ.ജി.നാരായണന്റെ കേരള ചരിത്ര പുസ്തകത്തിലെ 37 ആം അദ്ധ്യായം പ്രതിപാദിക്കുന്നത്. ഇന്ത്യയൊട്ടുക്ക് സഹ്സ്രാബ്ദങ്ങളോളം ബ്രാഹ്മണ്യം പരത്തിയ ജാതി വിഷ സവര്‍ണ്ണരോഗത്തിന്റെ തിക്തഫലങ്ങളില്‍ നിന്നും രക്ഷനേടാനായി ഉയിരെടുത്ത സാംസ്ക്കാരിക മുന്നേറ്റത്തിന്റെ എതിര്‍ക്കാനാകാത്ത നേതൃത്വമായിരുന്നു ശ്രീ നാരായണ ഗുരുവെന്ന ഹൈന്ദവ സന്യാസിയില്‍ കേരള നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശില്‍പ്പിയായ ഡോക്റ്റര്‍ പല്‍പ്പു കണ്ടെത്തിയത്.

ശ്രീ നാരായണ ഗുരുവിന് സവര്‍ണ്ണ ഹിന്ദുമതത്തിന്റെ കള്ള ചരിത്രങ്ങളുടേയും, മയക്കുമരുന്ന് പോലുള്ള വൈദികസാഹിത്യപാണ്ഢിത്യപശയില്‍ നിന്നും പുറത്തുകടക്കാനുള്ള ചരിത്രാവഗാഹം അന്നു ലഭ്യമല്ലായിരുന്നെങ്കിലും തന്റെ കണ്മുന്നില്‍ നടമാടിക്കൊണ്ടിരിക്കുന്ന മനുഷ്യത്വഹീനമായ സവര്‍ണ്ണജാതിയതയുടെ ക്രൂര താണ്ഡവത്തിനെതിരെ നന്മയുടേയും മാനവിക സ്നേഹത്തിന്റേയും പ്രകാശം ചൊരിയാനായി. കേരളത്തിലെ അവര്‍ണ്ണര്‍ക്ക് സര്‍വ്വാദരണീയമായ മാനവിക സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പൈതൃകമുണ്ടെന്ന സത്യമാണ് ശ്രീ നാരായണ ഗുരു തന്റെ ജീവിതത്തിലൂടെ ലോകത്തോട് സൌമ്യമായി പ്രഖ്യാപിച്ചത്.
അതിന്റെ ഫലമായുണ്ടായ സാംസ്ക്കാരിക ഉണര്‍വ്വ് കേരളത്തിലെ അവര്‍ണ്ണരില്‍ മാത്രമല്ലാ, സവര്‍ണ്ണരിലും കൃസ്ത്യന്‍ മുസ്ലിം മതസ്തരായ ജനങ്ങളിലും വരെ ക്രിയാത്മകവും മതേതരവുമായ മാനവികബോധത്തിന്റെ വിശാല ചക്രവാളം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ടെന്നു പറയണം.

ജനാധിപത്യഭരണത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ടിട്ടും കേരളത്തില്‍ സവര്‍ണ്ണ ഹൈന്ദവ വര്‍ഗ്ഗീയ പാര്‍ട്ടിയുടെ താമര വിരിയാതിരിക്കാന്‍ കാരണമായി നില്‍ക്കുന്ന ഘടകം കേരളത്തിലെ ജാതിരഹിത/അവര്‍ണ്ണ സമൂഹത്തിന് ശ്രീ നാരായണ ഗുരുവിനെ മുന്‍‌നിര്‍ത്തിയുണ്ടായ സാംസ്ക്കാരിക ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രബുദ്ധതയാണെന്നു കാണാം. എന്നാല്‍, അവര്‍ണ്ണരുടെ രാഷ്ട്രീയ-സാംസ്ക്കാരിക ദിശാബോധമായി നിന്ന ശ്രീ നാരായണ പ്രസ്ഥാനവും, ഇടതുപക്ഷ കക്ഷികളും നിരന്തരമാ‍യ സവര്‍ണ്ണ ഹൈന്ദവ പ്രലോപനങ്ങള്‍ക്കുമുന്നില്‍ അടിയറവു പറഞ്ഞു തുടങ്ങിയ ഇക്കാലത്ത് ഹിന്ദുമതത്തിന്റെ നുകങ്ങളിലേക്ക് അവര്‍ണ്ണര്‍ വലിയൊരു ഒഴുക്കായി നീങ്ങിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഈ ഒഴുക്കിനെ വര്‍ത്തമാനകാലത്തെ സംമ്പന്ധിച്ച് പഴഞ്ചനായ ശ്രീനാരായണ സൂക്തങ്ങള്‍കൊണ്ട് തടഞ്ഞു നിര്‍ത്താനാകില്ല.

അവര്‍ണ്ണര്‍ എന്തുകൊണ്ടാണ് അരനൂറ്റാണ്ടു മുന്‍പുവരെ ഹിന്ദുക്കളല്ലാതെ നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്നത് എന്ന് ചരിത്രവസ്തുതകളുടെ തെളിവോടെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലൂടെയാകണം നമ്മുടെ സമൂഹത്തെ ശ്രീ നാരായണ ഗുരു പറഞ്ഞ് അവസാനിപ്പിച്ച സ്ഥലത്തുനിന്നും മുന്നോട്ട് നയിക്കേണ്ടത്. അവര്‍ണ്ണ ഹിന്ദുക്കള്‍ മാത്രമല്ല, ഇന്നത്തെ മുസ്ലീങ്ങളും കൃസ്ത്യാനികളും മഹനീയമായ അവര്‍ണ്ണ ബൌദ്ധ പൈതൃകമുള്ളവരും,ബ്രാഹ്മണരുടെ സവര്‍ണ്ണ ഹിന്ദുമതത്തിന്റെ ദ്രോഹം സഹിക്കവയ്യാതെ അന്യമതങ്ങള്‍ സ്വീകരിച്ചവരുമാണെന്ന സത്യം സാമൂഹ്യ ബോധമായി സ്ഥാപിതമാകാതെ ഹിന്ദുമതത്തിന്റെ പാപപങ്കിലമായ ചളിക്കുളത്തില്‍ നിന്നും നമ്മുടെ സമൂഹത്തിനു മോചനം ലഭിക്കില്ല.

കെ.ജി.നാരായണന്റെ കേരള ചരിത്ര പുസ്തകത്തിലെ 37 അദ്ധ്യായം പൂര്‍ണ്ണമായി സ്കാന്‍ ചെയ്ത് സത്യങ്ങളുടെ ശവപ്പറമ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ആ പേജുകള്‍ വായിക്കാന്‍ താഴെക്കൊടുത്ത ലിങ്കില്‍ ക്ലിക്കുക: Sree Narayana guru chapter 37

Sunday, January 15, 2012

ഇന്ത്യയുടെ നാളെയെ നിര്‍മ്മിക്കുന്ന അംബേദ്ക്കര്‍



അംബേദ്ക്കറെക്കുറിച്ച് ദളിത് ബന്ധു എന്‍.കെ.ജോസ് എഴുതിയ അംബേദ്ക്കര്‍ ഒരു പഠനം എന്ന പുസ്തകം പരന്ന അറിവും, അസാധാരണമായ ചരിത്ര കാഴ്ച്ചപ്പാടുമുള്ള ഒരു വ്യക്തിയുടെ കോരിത്തരിപ്പിക്കുന്ന വായനാനുഭവത്തിന്റെ സൃഷിയാണെന്നു പറയാം. എന്തായാലും, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാളെയുടെ പ്രവാചകനായ അംബേദ്ക്കറെക്കുറിച്ച് കൂടുതലറിയാന്‍ താല്‍പ്പര്യം ജനിപ്പിക്കുന്ന പുസ്തകം എന്ന നിലയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

ഫസ്റ്റ് എഡിഷന്‍ 1990. സെക്കന്റ് എഡിഷന്‍ 2000. പ്രഭാത് ബുക്ക് ഹൌസ് രണ്ടാം എഡിഷന്‍ 2011. പേജ് 224, വില 150 രൂപ.