Wednesday, December 30, 2009

സംബന്ധവും സ്മാര്‍ത്തവിചാരവും

കേരളത്തിലെ നംബൂതിരി സമൂഹത്തിനിടയില്‍ സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന രണ്ട് സദാചാര വൈരുദ്ധ്യങ്ങളാണ് സംബന്ധവും സ്മാര്‍ത്തവിചാരവും.സംബന്ധത്തിലൂടെ നായര്‍ സമൂഹത്തെ ഒന്നടങ്കം വേശ്യാവൃത്തി ദൈവീകമായ അനുഷ്ടാനമാണെന്ന വിശ്വാസത്തിലേക്കുയര്‍ത്തി ലൈംഗീകമായി ചൂഷണം ചെയ്യുന്ന നംബൂതിരിമാരുടെ ഒരു ആചാരവും അവകാശവുമായിരുന്നെങ്കില്‍,സ്മാര്‍ത്തവിചാരം നേര്‍ വിപരീത ദിശയിലുള്ളതും നംബൂതിരി സ്ത്രീകളുടെ ചാരിത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള അതി ക്രൂരമായ സദാചാര ശിക്ഷണ രീതിയുമായിരുന്നു. ഒരേ സമയം വ്യഭിചാരത്തെ ഒരു ഉത്സവമായി നായര്‍ സമുദായത്തില്‍ ആഘോഷിക്കുകയും,സ്വന്തം വീട്ടില്‍ ചാരിത്ര്യത്തിന്റെ അണുവിടവിടാതുള്ള ശീലാവതിമാരെ കര്‍ശന സാമൂഹ്യ നിയമങ്ങളിലൂടെ സൃഷ്ടിക്കുകയും ചെയ്യുന്ന അതി നീചമായ സാംസ്ക്കാരികതയായിരുന്നു നമ്മുടെ നംബൂതിരിമാരുടെ സാംസ്ക്കാരികതയും ചരിത്രവും.

എന്താണ് സംബന്ധം ?
നംബൂതിരിമാരുടെ സ്വത്ത് അന്യാധീനപ്പെടാതിരിക്കാനും,വര്‍ഗ്ഗശുദ്ധി നിലനിര്‍ത്തുന്നതിനും,വര്‍ഗ്ഗീയമായ സ്ഥാപിത താല്‍പ്പര്യങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നതിനുമായി കുടുംബത്തിലെ മൂത്ത പുത്രനു മാത്രമേ സ്വസമുദായത്തില്‍ നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു.
ഈ മൂത്ത പുത്രനെ അച്ഛന്‍ നംബൂതിരി എന്നും, സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം നടത്താന്‍ അവകാശമില്ലാത്ത ഇളയ സഹോദരങ്ങളെ അഫ്ഫന്‍ നംബൂതിരി എന്നും വിളിച്ചിരുന്നു. അഫ്ഫന്‍ നംബൂതിരിമാരെ അപ്രതിരോധ്യമായ ലൈംഗീക ഇച്ഛാശക്തിയായി ഉപയോഗിച്ച് അനുചരന്മാരായ ശൂദ്രരെ വരുതിയില്‍ നിര്‍ത്തുക എന്നതായിരുന്നു ബ്രാഹ്മണരുടെ വര്‍ഗ്ഗീയ തന്ത്രം.
അഫ്ഫന്‍ നംബൂതിരിമാര്‍ക്ക് കീഴ് ജാതിക്കാരുമായി സംബന്ധമാകാം എന്ന ഉദാര ലൈംഗീക അരാജകത്വ ലൈസന്‍സ് അതിന്റെ ഭാഗമായിരുന്നു.സംബന്ധത്തിന് വിവാഹത്തിന്റെ പവിത്രതയില്ല.ഒരു അഫ്ഫന്‍ നംബൂതിരിക്ക് എത്ര സംബന്ധവുമാകാം. എണ്ണം നിശ്ചയിച്ചിട്ടില്ലെന്നര്‍ത്ഥം ! ഇതിന്റെ ഫലമായി കേരളത്തിലെ നംബൂതിരിമാര്‍ കോവിലകങ്ങളിലും,നായര്‍ തറവാടുകളിലും സംബന്ധക്കാരായി യഥേഷ്ടം കയറിയിറങ്ങിക്കൊണ്ടിരുന്നു.ഒരു ഉത്തരവാദിത്വവുമില്ലാതെ,ലൈംഗീകതക്കു മാത്രമായി സംബന്ധവീടുകളിലെത്തുകയും,രാവിലെത്തന്നെ കുളി ജപങ്ങള്‍ക്കായി ഇല്ലത്തേക്കു മടങ്ങുകയും ചെയ്യുന്ന നംബൂതിരിമാര്‍ക്ക് ലൈംഗീക സേവനത്തിന് പ്രതിഫലം നല്‍കുകയോ,സംബന്ധക്കാരിക്കോ,അതില്‍ നിന്നും ജനിക്കുന്ന മക്കള്‍ക്കോ ചിലവിനു കൊടുക്കുകയോ വേണ്ടിയിരുന്നില്ല. തറവാട്ടു മുറ്റത്ത് നംബൂതിരിയുടെ പാദസ്പര്‍ശമേല്‍ക്കുന്നതുതന്നെ മഹാഭാഗ്യമായാണ് നായര്‍ സമുദായത്തെ ഇവര്‍ അക്കാലത്ത് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

നായര്‍ സമൂഹത്തെ ഒന്നടങ്കം വേശ്യാവൃത്തിയിലേക്ക് പാകപ്പെടുത്തിയ നംബൂതിരിമാര്‍ ഈ അപചയം തങ്ങളുടെ ജാതി താല്‍പ്പര്യങ്ങളിലേക്ക് പകരാതിരിക്കാനായി ഏര്‍പ്പെടുത്തിയ ക്രൂര നിയമമായിരുന്നു സ്മാര്‍ത്തവിചാരം.തങ്ങളുടെ കുടുംബത്തിലെ ആദ്യ പുത്രനൊഴിച്ച് മറ്റുള്ള പുരുഷ നംബൂതിരിമാരെല്ലാം നായര്‍ സംബന്ധം മാത്രം അനുവദിക്കപ്പെട്ട് പുറത്തുപോയതിനാല്‍ നംബൂതിരി ജാതിയില്‍ പെട്ട സ്ത്രീജനങ്ങള്‍ക്ക് വിവാഹവും ലൈംഗീകതയും കിട്ടാക്കനിയായതില്‍ അത്ഭുതമില്ലല്ലോ. നംബൂതിരിമാര്‍ക്കിടയിലെ അവിവാഹിത സ്ത്രീകളുടെ എണ്ണം കുറക്കാനായി മൂത്ത അച്ഛന്‍ നംബൂതിരി മൂന്ന് വിവാഹം വരെ സ്വജാതിയില്‍ നിന്നും കഴിക്കുന്നത് പതിവാക്കിയെങ്കിലും നംബൂതിരിമാരുടെ അടുക്കളകള്‍ കന്യകമാരാല്‍ നിറഞ്ഞുകവിഞ്ഞുകൊണ്ടിരുന്നു.അതായത് അക്കാലത്ത് നംബൂതിരി സ്ത്രീകളില്‍ 60 ശതമാനവും അവിവാഹിതരോ,വിധവകളോ ആയിരുന്നു. മാത്രമല്ല,അച്ഛന്‍ നംബൂതിരിമാരുടെ ഭാര്യമാര്‍ തമ്മിലുള്ള പോരും കലശലാകുമല്ലോ. ഈ പ്രശ്നങ്ങളെല്ലാം നിയന്ത്രിച്ചു നിര്‍ത്താന്‍ സ്മാര്‍ത്തവിചാരം നല്ലൊരു ഒറ്റമൂലിയായിരുന്നു.

സ്മാര്‍ത്തവിചാരം

സ്മാര്‍ത്തവിചാരം ചാരിത്ര്യത്തില്‍ സംശയം ആരോപിക്കപ്പെട്ട നംബൂതിരിസ്ത്രീയെ കുറ്റവിചാരണ നടത്തി ശിക്ഷിക്കുന്ന സംബ്രദായമാണ്.നടപ്പുദോഷം,അടുക്കളദോഷം,സംസര്‍ഗ്ഗം,ദോഷശങ്ക എന്നിങ്ങനെയാണ് സ്മാര്‍ത്തവിചാരത്തിനുള്ള കുറ്റങ്ങള്‍ വ്യവഹരിക്കപ്പെട്ടിരുന്നത്. സ്മാര്‍ത്തവിചാരത്തിന് ആറു ഘട്ടങ്ങളുണ്ട്.ദാസീ വിചാരം,അഞ്ചാം പുരയിലാക്കല്‍,സ്മാര്‍ത്തവിചാരം,സ്വരൂപം ചൊല്ലല്‍,ഉദകവിഛേദം,ശുദ്ധഭോജനം എന്നിങ്ങനെ.ഒരു അന്തര്‍ജ്ജനത്തെക്കുറിച്ച് വല്ല സംശയമോ അപവാദമോ ഉണ്ടായാല്‍ അവരുടെ ദാസിയായ നായര്‍ സ്ത്രീയെയാണ് ആദ്യം വിസ്തരിക്കുക.ഇതിനെയാണ് ദാസി വിചാരം എന്നു പറയുന്നത്.ദാസി വിചാരത്തിലൂടെ കുറ്റം ബോധ്യപ്പെട്ടാല്‍ പിന്നീട് അന്തര്‍ജ്ജനത്തെ “സാധനം” എന്നാണു വിളിക്കുക.സാധനത്തെ അഞ്ചാം പുരയിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് അടുത്ത കര്‍മ്മം.സ്മാര്‍ത്തവിചാരം തീരുന്നതുവരെ കൊല്ലങ്ങളോളം സാധനം ആ ഇരുട്ടുമുറിയില്‍ കഴിയേണ്ടി വന്നേക്കാം ! ഷൊര്‍ണ്ണൂരിനടുത്ത് കവളപ്പാറയില്‍ 36 വര്‍ഷം നീണ്ടുനിന്ന സ്മാര്‍ത്തവിചാരത്തിനുശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രമുണ്ട്.അത്രയും കാലം അഞ്ചാം പുരയിലെ ഇരുട്ടുമുറിയില്‍ സാധനമായി നരകിച്ചതു മിച്ചം !
അഞ്ചാം പുരയിലെ ഏകാന്തവാസക്കാലത്താണ് നംബൂതിരി സ്ത്രീയെ കുറ്റവിചാരണ നടത്താനായി നാടുവാഴിയുടേയോ രാജാവിന്റേയോ അനുമതി തേടുക.അതനുസരിച്ച് ബ്രാഹ്മണരില്‍ തന്നെയുള്ള വൈദികനായ സ്മാര്‍ത്തന്‍, രണ്ടു മീമാംസകര്‍,ഒരു രാജ പ്രതിനിധി എന്നിവരെ രാജാവ് നിയമിക്കുന്നു. സ്മാര്‍ത്തന്‍,അല്ലെങ്കില്‍ പട്ടച്ചോമര്‍ പ്രത്യേക ബ്രാഹ്മണ കുടുംബത്തില്‍ പെട്ടവരാണ്.സ്മാര്‍ത്തവിചാരണ നടത്താനും സാധനം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ നടപ്പാക്കാനും ഇവര്‍ക്കാണ് അധികാരം.

ദാസിയായ നായര്‍ സ്ത്രീ മുഖേനയാണ് വിചാരണ ആരംഭിക്കുക.വിചാരണ സമയത്ത് സാധനം കുറ്റം സമ്മതിച്ചാല്‍ സ്മാര്‍ത്തന് സാധനവുമായി നേരിട്ട് സംസാരിക്കാം.ഈ അവസരത്തില്‍ സാധനവുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട പുരുഷന്മാരുടെ പേരുകള്‍ സ്മാര്‍ത്തന്‍ ചോദിച്ചു മനസ്സിലാക്കും.ഈ വിവരം സ്മാര്‍ത്തന്‍ വിശദീകരിക്കുന്നതിനെയാണ് സ്വരൂപം ചൊല്ലല്‍ എന്നു പറയുന്നത്. സ്മാര്‍ത്തനുവേണ്ടി ഈ നാറ്റക്കഥ വിളിച്ചു പറയുന്നത് കുട്ടി എന്നു പേരുള്ള കുട്ടിപ്പട്ടരായിരിക്കും.കുറ്റം തെളിഞ്ഞുകഴിഞ്ഞാല്‍ സാധനത്തേയും അവരുമായി ബന്ധപ്പെട്ട പുരുഷന്മാരേയും പുറത്താക്കി,മരിച്ചുപോയതായി കണക്കാക്കി ഉദകക്രിയ ചെയ്യും. അന്തര്‍ജ്ജനത്തിന്റെ കോലം ദര്‍ഭകൊണ്ടുണ്ടാക്കി,ദഹിപ്പിച്ചതിനു ശേഷമാണ് ഉദകക്രിയ.അതിനുശേഷം നടത്തുന്ന ശുദ്ധഭോജനത്തില്‍ പങ്കെടുത്ത് ജനം പിരിഞ്ഞുപോകും.

1850 മുതല്‍ 1927 വരെയുള്ള കാലയളവില്‍ സാമൂതിരിയുടെ അധിനതയിലുള്ള ചെറിയൊരു പ്രദേശത്തുതന്നെ 60-ഓളം സ്മാര്‍ത്തവിചാരങ്ങള്‍ നടന്നിരുന്നു എന്നത് ആ കൊടും ക്രൂരതയുടെ സാമൂഹ്യ സ്വീകാര്യത എത്രയായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.
നായര്‍ സമുദായത്തെ ഒന്നാകെ വ്യഭിചരിക്കുന്നതിനായി നംബൂതിരി സമൂഹം നല്‍കിയ വിലയായിരുന്നു അന്തര്‍ജ്ജനങ്ങളുടെ അടിമത്വവും,സ്മാര്‍ത്തവിചാരമെന്ന ക്രൂരമായ ചാരിത്ര്യശിക്ഷയും എന്ന് പറയാം.അതല്ലാതെ,സ്വന്തം കുടുംബത്തെ ഇത്രമാത്രം പീഢിപ്പിക്കാനുള്ള മറ്റു കാരണങ്ങളൊന്നും ഉണ്ടെന്നു തോന്നുന്നില്ല.

Friday, December 11, 2009

ആദിമ ചേര ചക്രവര്‍ത്തിമാര്‍

കേരളത്തിന്റെ ആദിമ ചേരചക്രവര്‍ത്തിമാരെക്കുറിച്ചുള്ള കെ.ജി.നാരായണന്റെ ചരിത്ര ഗ്രന്ഥത്തിലെ 12 അം അദ്ധ്യായത്തിലെ മുഴുവന്‍ പേജുകളും ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നു. ലിങ്കില്‍ ക്ലിക്കി വായിക്കാം.